കോട്ടയം: വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതാണ് തീപിടിത്തത്തിന്റെ ആക്കം കൂട്ടി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അതേസമയം, കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടി.