കോഴിക്കോട്: പുതുപ്പാടിയില്‍ മകന്‍ കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോഴായിരുന്നു ആഷിഖിന്റെ പ്രതികരണം.
കേസിൽ പ്രതിയുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. നിലവില്‍ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍. മസ്തിഷ്‌കാര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള അമ്മ സുബൈദയെയായിരുന്നു കഴിഞ്ഞ ദിവസം ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദ സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ കേന്ദ്രത്തിലായിരുന്ന ആഷിഖ് ഷക്കീല ജോലിക്ക് പോയ സമയത്ത് വീട്ടില്‍ വരികയായിരുന്നു.
തുടര്‍ന്ന് അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിക്കുകയും മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തിനും മുഖത്തുമാണ് വെട്ടേറ്റത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടുവിന് ഓട്ടോ മൊബൈല്‍ കോഴ്‌സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയാവുകയായിരുന്നുവെന്നാണ് മാതൃസഹോദരി ഷക്കീലയുടെ പ്രതികരണം. ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് വീട്ടില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.