തൃശൂര്‍: ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതമുള്ള ഒത്തുചേരലിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കൊടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡരികിലെ മൈൽ കുറ്റിയിലിടിച്ചശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു. അപകടത്തിനുശേഷം ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്.
അതേസമയം, തിരുവനന്തപുരം പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30) എന്നിവരാണ് മരിച്ചത്. പോത്തന്‍കോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് വിവരം.