പാലക്കാട്: കഞ്ചിക്കോട്ട് വൻകിട മദ്യനിർമ്മാണശാല അനുവദിച്ചതിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ലാഭം മുന്നിൽ കണ്ടെന്ന് മന്ത്രി എംബി രാജേഷ്. വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
വാർത്താസമ്മേളനം നടത്തി വി ഡി സതീശനോടും, രമേശ് ചെന്നിത്തലയോടും മത്സരിക്കാനില്ലെന്നും കോൺഗ്രസിന് എം ബി രാജേഷിന്റെ മറുപടി നൽകി. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.
പ്രതിപക്ഷം എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നവരാണ്. മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നൽകിയത് എല്ലാ നിയമവും ചട്ടവും അനുസരിച്ച് തന്നെയെന്ന് മന്ത്രി വിശദമാക്കുന്നു. ഒരുതരത്തിലുള്ള ജലചൂഷണവും അവിടെ നടക്കുന്നില്ല. എത്ര കിട്ടിയെന്ന പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം സ്വാഭാവിക കോൺഗ്രസുകാരൻ്റെ ചോദ്യം മാത്രമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് കഞ്ചിക്കോട് സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണശാല സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. അനുമതിയില്‍ ദുരൂഹതയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും വന്‍അഴിമതിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.