പത്തനംതിട്ട: വീണ്ടുമൊരു മണ്ഡലകാലം കൂടി അവസാനിച്ചു. വ്രതമെടുത്തും ഇരുമുടികെട്ട് ഏന്തിയും ഉള്ള ശബിമലയിലേക്കുള്ള ഭക്തരുടെ ഒഴുക്ക് അവസാനിച്ചു. ഇതി മറ്റൊരു മണ്ഡലമാസകാലക്കേക്കുള്ള കാത്തിരിപ്പാണ്.
ശബരിമല നട അടച്ചു. ഇന്നലെ രാവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തിനു ശേഷം തിരുവാഭരണസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാം പടിയിറങ്ങി. തുടര്‍ന്നാണ് രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജവര്‍മ്മ ദര്‍ശനം നടത്തിയത്.
ശേഷം മേല്‍ശാന്തി, അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷ മാലയുമണിയിച്ച് യോഗനിദ്രയിലാക്കി നടയടച്ചു. ശ്രീകോവിലിന്റെ താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി.നാഥിന് താക്കോല്‍ക്കൂട്ടം കൈമാറി. അദ്ദേഹം ഇത് മേല്‍ശാന്തിക്ക് നല്‍കി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം രാജപ്രതിനിധി പന്തളത്തേക്ക് മടങ്ങി.
നട അടച്ചശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിന് മുന്നില്‍ മഹാഗുരുതി നടന്നു. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12ന് വൈകിട്ട് 5ന് നട തുറക്കും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭണ്ഡാരത്തിലൂടെ മാത്രം ലഭിച്ചത് 130 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 17.50 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അപ്പം, അരവണ പ്രസാദങ്ങളുടെ വില്‍പനയിലൂടെ ലഭിച്ച വരുമാനത്തിന്റെ അന്തിമ കണക്കായിട്ടില്ല.
ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറും ഭണ്ഡാരം ചാര്‍ജ് ഓഫീസറുമായ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ റെക്കോഡ് വേഗത്തിലാണ് പണം എണ്ണിത്തീര്‍ത്തത്. കഴിഞ്ഞ വര്‍ഷം മകരവിളക്ക് തീര്‍ത്ഥാടനത്തിനു ശേഷം 22 ദിവസം കൂടിയെടുത്ത് 500ലധികം ജീവനക്കാരെ ഉപയോഗിച്ചായിരുന്നു പണം എണ്ണിത്തീര്‍ത്തത്. നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് യന്ത്രം വാങ്ങാന്‍ നേരത്തെ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.