മാനന്തവാടി: മാനന്തവാടിയിൽ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ ആർ കേളു. വിഷയം എല്ലാവരുമായും ചർച്ച ചെയ്യുമെന്നും കടുവയെ ഇന്ന് തന്നെ വെടിവെച്ച് കൊല്ലാനുള്ള നടപടികൾ ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ജനങ്ങളുടെ സുരക്ഷയ്ക്ക് ആർആർടി സംഘത്തെ വിന്യസിപ്പിക്കും. ഫെൻസിംഗ് നടപടികൾ പരമാവധി വേഗത്തിലാക്കും. കടുവയെ പിടികൂടാൻ കൂടു സ്ഥാപിക്കും.
പതിനൊന്ന് ലക്ഷം രൂപ കുടുംബത്തിന് നൽകും. ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകും. ബാക്കി തുക രേഖകൾ ലഭ്യമാക്കുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ നൽകും. ഇതിന് പുറമെ കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നരഭോജി കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ തുടങ്ങി.
ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈൽഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായത്.