ദില്ലി: ചരിത്രത്തിലെ അഭിമാനകരമായ നിമിഷത്തിൽ സ്വതന്ത്ര ഇന്ത്യ. രാജ്യതലസ്ഥാനത്ത് വർണാഭമായി 76ാം റിപ്പബ്ലിക് ദിനാഘോഷം, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയായ ചടങ്ങിൽ ഇന്ത്യയുടെ സൈനിക ബലവും സാംസ്കാരിക പൈതൃകവും അടക്കം പരേഡിൽ ഭാഗമായി. കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മുൻനിശ്ചയിച്ചത് പ്രകാരം പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുർമു ദില്ലിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര അർലേകർ. കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും പറഞ്ഞ ഗവർണർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.