വടകര: കോഴിക്കോട് വടകരയിലെ അപകടത്തിൽ 9 വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ ഉടൻ നാട്ടിലെത്തിക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.
ഫെബ്രുവരി 17 ന് രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ 62 കാരി ബേബിക്ക് ദാരുണാന്ത്യം സംഭവിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയും ചെയ്തു. പത്ത് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് കണ്ടെത്തി. ഷെജീലും കുടുംബവും ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കടുത്ത ശിക്ഷ വേണമെന്നും ദൃഷാനയുടെ കുടുംബം പ്രതികരിച്ചു.10 മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി വലയുകയാണ് കുടുംബം.
അതേസമയം, അപകടത്തില്‍ സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ലാത്തതായിരുന്നു പൊലീസിന് വലിയ വെല്ലുവിളി സൃഷ്ടിച്ചത്. വെള്ള കാറാണ് ഇടിച്ചത് എന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേരള പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയിലേക്കും കാര്‍ കണ്ടെത്തുന്നതിലേക്കും എത്തിയത്.