പാലക്കാട്: പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു ചെന്താമര. ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെന്താമര പൊലീസ് കസ്റ്റഡിയിലാണ്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വർഷത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തൻ്റെ ഭാര്യ തന്നിൽ നിന്നുമകലാൻ കാരണം സജിതയാണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ രണ്ട് മാസം മുൻപ് ജാമ്യത്തിലിറങ്ങിയത്.
സജിതയെ വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പിന്നിൽ നിന്നും കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കാട്ടിൽ ഒളിച്ച ഇയാളെ പൊലീസ് ശ്രമകരമായ ദൗത്യത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. നാല് വർഷത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. വാക്ക് തര്‍ക്കം, വ്യക്തി വൈരാഗ്യം എന്നിവ മൂലമാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.