തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബ്രൂവറി വിഷയം മറ്റൊരു വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശം എന്നീ വകുപ്പുകളുമായിപോലും പ്രാഥമിക ചര്‍ച്ച നടന്നിട്ടില്ലെന്നും എന്തിനാണ് ഈ ഫയല്‍ നീക്കിയതെന്നും വിഡി സതീശന്‍ ചോദിച്ചു. എത്ര കിട്ടി എന്ന് മാത്രം എം ബി രാജേഷ് പറഞ്ഞാല്‍ മതിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേര്‍ന്നാണ് ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് മന്ത്രിസഭ യോഗത്തിന്റെ കുറിപ്പെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു. ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതേയില്ലെന്നാണ് നോട്ടില്‍ മന്ത്രി എം ബി രാജേഷ് വ്യക്തമാക്കുന്നത്.
മുന്നണിയിലും ചര്‍ച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇത്തരം പ്ലാന്റുകള്‍ തുടങ്ങുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. അതുകൊണ്ടാണ് എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷം ചോദിച്ചതെന്നും വി ഡി സതീശൻ പറയുന്നു.