പാലക്കാട്: ബ്രൂവറി വിവാദത്തിൽ സംസ്ഥാന സർക്കാരിനെയും സിപിഐയെയും വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേന്ദ്ര സർക്കാരിന്റെ കാർബൺ പതിപ്പാണ് കേരളം ഭരിക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. മുൻപ് മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി വിജയൻ ഇപ്പോൾ കോർപ്പറേറ്റുകളെ ക്ഷണിക്കുന്ന തിരക്കിലാണ്.
റേഷൻ കടയിൽ സാധനമില്ല, പക്ഷേ എവിടെ പോയാലും മദ്യം കിട്ടുന്ന അവസ്ഥ അങ്ങിനെയുള്ള നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെങ്കിൽ പിണറായി സർക്കാരിനെ താഴെയിറക്കണമെന്നും അതിനായി പ്രവർത്തിക്കണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി ഒറ്റക്കെട്ടായി ഇറങ്ങണം. യഥാർത്ഥ യജമാനൻമാർ ജനങ്ങളാണ് അവരെ വീടുകളിൽ എത്തി സന്ദർശിക്കണം. ഗൃഹസന്ദർശനം നടത്താത്തവർ ഭാരവാഹിത്വത്തിൽ വേണ്ട. അതൊരു തീരുമാനമാക്കി മാറ്റണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം ബ്രൂവറി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്‌ഠൻ. മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ ദുരൂഹതയുണ്ടെന്നും മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണെന്നും വി.കെ ശ്രീകണ്‌ഠൻ പറഞ്ഞു. മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തി. ഇതും സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.