മലപ്പുറം: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിയിൽ തീരുമാനമെടുത്തത് മുഖ്യമന്ത്രിയും, മന്ത്രി എം.ബി രാജേഷും മാത്രം അറിഞ്ഞെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയത്. മദ്യ നയം മാറും മുൻപ് അവർ അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് കമ്പനി എങ്ങനെ അറിഞ്ഞെന്നും അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ബ്രൂവറി വന്നാൽ പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവും. ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പാലക്കാട് എം.പിയായിരിക്കെ പറഞ്ഞ ആളാണ് എം.ബി.രാജേഷെന്നും സതീശൻ പറഞ്ഞു. അരിയാണ് സ്പിരിറ്റുണ്ടാക്കാൻ പദ്ധതിയിൽ ഉപയോഗിക്കുക. ഇത് സി.പി.എം കേന്ദ്രനയത്തിനും എതിരാണ്. ആരോപണങ്ങളോട് ഇത് വരെ കമ്പനി പ്രതികരിച്ചിട്ടില്ല. അവർക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രി ആണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ഭൂഗർഭ ജലം ഇല്ലാത്തതുകൊണ്ട് ഒരുപാട് പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നായിരുന്നു പാലക്കാട് എം പിയായിരിക്കെ മന്ത്രി പറഞ്ഞത്. മന്ത്രി ആയപ്പോൾ ആ സാഹചര്യം എങ്ങനെ മാറി?. ഭൂഗർഭ ജലം കുറവായ സ്ഥലത്ത് ആണ് വെള്ളം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ബ്രൂവറി തുടങ്ങാൻ പോകുന്നത്. മദ്യനയം മാറിയത് കേരളത്തിൽ ആരും അറിഞ്ഞില്ല, എന്നാൽ മധ്യപ്രദേശുകാർ അറിഞ്ഞു. കോളേജ് നിർമ്മിക്കാനെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയത്. പിന്നിൽ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.