ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ളവരെ ഈ അവസരത്തിൽ ഓർക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാഷ്ട്രപതി അനുസ്മരിച്ചു.
മൂന്നാം മോദി സർക്കാർ മൂന്നിരട്ടി വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സർക്കാർ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നു. 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി. ഭവനരഹിതരായവർക്ക് പദ്ധതി പ്രയോജനപ്പെട്ടുവെന്ന് പ്രധാനമന്ത്രി ആവാസ് യോജനയെ പ്രശംസിച്ച് രാഷ്ട്രപതി പറഞ്ഞു. കിസാൻ പദ്ധതിയും ആയുഷ്മാൻ പദ്ധതിയും സർക്കാർ നടപ്പാക്കിയ മികച്ച പദ്ധതികളെന്നും രാഷ്ട്രപതി.
മധ്യവർഗത്തിനുവേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. വന്ദേ ഭാരത് റെയിൽവേ രാജ്യത്തിൻ്റെ വികസനത്തിന് ഉദാഹരണമാണ്. ആയുഷ്മാൻ ഭാരത് യോജനയിലൂടെ 70ന് മുകളിലുള്ള ആളുകൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്നു. വളരെ വേഗം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് രാഷ്ട്രപതി പറഞ്ഞു.
നികുതിഭാരം കുറയ്ക്കുമെന്നും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും പ്രഥമ പരിഗണന നൽകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നിയമഭേദഗതി ബിൽ കൊണ്ട് വരാനുള്ള ചർച്ചകൾ നടക്കുകയാണ്. വികസിത് ഭാരതത്തിലേക്കുള്ള യാത്രയിലാണ് രാജ്യമെന്നും രാഷ്ട്രപതി പറഞ്ഞു.