തിരുവനന്തപുരം: ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി മാറിയെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തെ അവഹേളിച്ച കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരെ പറ്റി ബിജെപി പ്രതികരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെയും ഫെഡറല്‍ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോര്‍ജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്‌റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂര്‍വം കാണണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായുള്ള മന്ത്രിയുമാക്കണം. ജനാധിപത്യ സംവിധാനത്തില്‍ ഈ പരിവര്‍ത്തനം ഉണ്ടാവണം.
ഗോത്രവര്‍ഗത്തിന്റെ കാര്യങ്ങള്‍ ഉന്നതകുലജാതരില്‍ പെടുന്ന ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. വ്യത്യാസമുണ്ടാകുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.