തൃശൂര്‍: കേന്ദ്ര ബജറ്റില്‍ വയനാട് ദുരന്തബാധിതരെ അവഗണിച്ചതിനെതിരെ റവന്യൂമന്ത്രി കെ രാജന്‍ രംഗത്ത്. രാജ്യത്ത് ഒരു ജനതയോടും ചെയ്യരുതാത്ത ക്രൂരതയാണ് ബജറ്റിലൂടെ കേന്ദ്രം ചെയ്തത്. കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽ മലയിൽ ഉണ്ടായത്. ഇന്ത്യയിലെ പ്രധാനമന്ത്രി നേരിട്ട് എത്തി പരിശോധന നടത്തിയ സ്ഥലങ്ങളിൽ ഒന്ന് ചൂരൽമലയായിരുന്നു.
വയനാട്ടിൽ പണം അനുവദിച്ചില്ലെന്ന് മാത്രമല്ല വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ല. ഒരു ജനതയോട് നടത്തുന്ന ക്രൂരമായ ഇടപെടലിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു കേന്ദ്രമന്ത്രി പറഞ്ഞത് കേരളം ദുർബലമെന്ന് പ്രഖ്യാപിച്ചാൽ കേരളത്തെ സഹായിക്കാം എന്നാണ്.
അതി ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ കടം എഴുതിത്തള്ളാനെങ്കിലും കേന്ദ്രം തയ്യാറാകണമായിരുന്നു. ഇക്കൊല്ലം തന്നെ അവസാന ദുരന്തബാധിതനെയും പൂർണമായും പുനരധിവസിപ്പിക്കും. കേന്ദ്ര ബജറ്റിന്‍റെ അവഗണനയിലും കേരളം വയനാട് ജനതയ്ക്ക് ഉറപ്പ് നൽകുന്നു. കേന്ദ്രം കാണിച്ച ക്രൂരത കേരളം മറക്കില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.
അതേസമയം, ബജറ്റില്‍ കേരളത്തിന് വിഹിതം അനുവദിക്കാത്തതിനെ പരിഹസിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം ശക്തം. കേരളത്തെ ദരിദ്രമാക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ബിജെപി കേരള വിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി. കേരളത്തെ അപമാനിച്ച കേന്ദ്ര മന്ത്രി മാപ്പ് പറയണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.