തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി പണിമുടക്ക് പുരോഗമിക്കുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും സർവീസ് മുടങ്ങി. നെടുമങ്ങാട് കെഎസ്ആർടിസി ഓഫീസ് ടിഡിഎഫ് ഉപരോധിച്ചു. 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്.
18 സർവീസുകൾ കൊല്ലത്ത് മുടങ്ങി. ചാത്തന്നൂരിൽ 10 സർവീസുകളും നോർത്ത് പറവൂരിൽ 13 സർവീസും മുടങ്ങി. തിരുവനന്തപുരം എറണാകുളം ഡിപ്പോകളിൽ സർവീസുകൾ മുടങ്ങിയിട്ടില്ല. പണിമുടക്കിൻ്റെ ഭാഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകൾ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളിൽ പ്രവർത്തകർ ബസ് തടഞ്ഞു.
കൊല്ലത്ത് 76ൽ 58 ബസ്സുകൾ സർവീസ് നടത്തി. പുനലൂരിലും കൊട്ടാരക്കരയിലും സർവീസ് മുടങ്ങിയിട്ടില്ല. പുനലൂരിൽ ഒരു ബസ് അധിക സർവീസസ് നടത്തി. പത്തനാപുരത്ത് 53ൽ 53 ബസുകളും സർവീസ് നടത്തുന്നുണ്ട്. കാസർകോടും മുഴുവൻ ബസുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിലും മുടക്കമില്ലാതെ സർവീസ് നടത്തുന്നുണ്ട്. നോർത്ത് പറവൂരിൽ 35 ബസ്സുകൾ സർവീസ് നടത്തുന്നു.
സമരക്കാരുടെ പ്രധാന ആവശ്യം എല്ലാ മാസവും അഞ്ചിന് മുമ്പ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകണമെന്നതാണ്. സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്മാറില്ലെന്നാണ് യൂണിയൻ പറയുന്നത്. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്.
ഡയസ്നോൺ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം. വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി.എസ്.ശിവകുമാർ എന്നിവർ അറിയിച്ചു.