യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം നടത്തി അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം. 2024 ൽ 2.94 കോടി യാത്രക്കാരാണ് അബുദാബിയിലെ അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്തത്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ 2023നേക്കാൾ 2024ൽ 28.1% ത്തിന്റെ വർധനവാണ് ഉണ്ടായത്. 2023ൽ 2.29 കോടി യാത്രക്കാരായിരുന്നു അബുദാബി വിമാനത്താവളത്തിലെത്തിയത്. എന്നാൽ 2024ൽ 2.94 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്ന് പോയത്.
യുകെ, ഇന്ത്യ, ഖത്തർ, ഈജിപ്ത് എന്നീ നാലു രാജ്യക്കാരാണ് കൂടുതലായി എത്തിയത്. കഴിഞ്ഞ വർഷം പുതുതായി ആരംഭിച്ച 29 സെക്ടറുകൾ ഉൾപ്പെടെ മൊത്തം 125 സെക്ടറുകളിലേക്ക് അബുദാബിയിൽനിന്ന് വിമാന സർവീസുണ്ട്. ഇന്ത്യയിൽനിന്നുള്ള ആകാശ എയർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 8 പുതിയ എയർലൈനുകളും 2024ൽ അബുദാബിയിലേക്ക് സർവീസ് ആരംഭിച്ചിരുന്നു.
2024ല്‍ വിമാനത്താവളം വഴി കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2,49,747 വിമാനങ്ങളാണ് സർവീസുകളാണ് കഴിഞ്ഞ വർഷം നടത്തിയത്. 2023നെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ചരക്കുനീക്കത്തിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 21% ശതമാനം വളർച്ചയാണ് കൈവരിച്ചത്. ലോകത്തിലെ ഏറ്റവും മനോഹര എയർപോർട്ടിനുള്ള രാജ്യാന്തര അവാർഡ് സായിദ് വിമാനത്താവളം നേടിയിരുന്നു. യുഎഇയുടെ സംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതിനൊപ്പം നവീന സാങ്കേതികവിദ്യകള്‍ കൂടി സമന്വയിപ്പിച്ചാണ് വിമാനത്താവളത്തിന്‍റെ രൂപകല്‍പനയും നിര്‍മാണവും. 7,42,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ മണിക്കൂറില്‍ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാനാവും.