കോഴിക്കോട്: കോഴിക്കോട് നാദാപുരം റോഡിൽ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്.
ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. സമയോചിത ഇടപെടൽ കാരണം വലിയ അപകടം ഒഴിവായി. പിന്നാലെ തീ കെടുത്താൻ അഗ്നിശമനസേന സ്ഥലത്തെത്തി. ഇന്ന് രാവിലെ പത്തേ മുക്കാലോടെയായിരുന്നു സംഭവം.
അതേസമയം, പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാരം.