തിരുവനന്തപുരം: കിഫ്‌ബി റോഡുകളിൽ യൂസർ ഫീ പിരിക്കാനുള്ള സർക്കാർ നീക്കത്തിനിടെ വിഷയം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. സർക്കാരിന്റെ ധൂർത്തിന്റെയും പിൻവാതിൽ നിയമങ്ങളുടെയും കേന്ദ്രമായി കിഫ്‌ബി മാറിയെന്ന് റോജി എം ജോൺ എംഎൽഎ ആരോപിച്ചു. കിഫ്ബിയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
കിഫ്ബി പദ്ധതികൾ താളം തെറ്റിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. റോജി എം ജോൺ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. കൊള്ള പലിശക്ക് കടമെടുത്ത് കൊള്ള പലിശ തിരിച്ചടയ്ക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റോജി എം ജോൺ ആരോപിച്ചു.
കിഫ്ബി പരാജയപ്പെട്ട മാതൃകയാണ്. പ്രതിപക്ഷത്തിൻ്റെ ആശങ്കകൾ ഒന്നൊന്നായി ശരിയാകുന്നു. കിഫ്ബി ബാധ്യത ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. കിഫ്ബി പദ്ധതികൾ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും റോജി എം ജോൺ കുറ്റപ്പെടുത്തി.
കിഫ്ബിയെ ന്യായീകരിച്ച് പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയ നോട്ടീസിന്മേൽ ധനമന്ത്രി മറുപടി നൽകി. ദേശീയപാത വികസനത്തിന് കിഫ്ബിയിൽ നിന്നാണ് പണം നൽകിയതെന്ന് വ്യക്തമാക്കിയ ധനമന്ത്രി കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികൾ വേണമെന്നാണ് നിലപാടെന്നും സഭയെ അറിയിച്ചു. വരുമാനദായക പദ്ധതി വേണമെന്ന പ്രതിപക്ഷ ആവശ്യവും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചു.