തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടും. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് നിയമസഭയിൽ റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത നിവാരണ പ്രക്രിയയിലാണ് സർക്കാർ.
കൃത്യം മാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്. 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എംഎൽഎയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ദുരന്തബാധിതരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ പുനരധിവാസം വൈകിപ്പിച്ചെന്നും ടി സിദ്ദിഖ് എംഎൽഎ കുറ്റപ്പെടുത്തി.
ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാൻ പോലും സർക്കാർ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. പുനരധിവാസം എങ്ങും എത്താത്ത സാഹചര്യം സഭ നിർത്തിവച്ച് ചർച്ചചെയ്യണം. ദുരന്തമുണ്ടായിട്ട് എട്ട് മാസമായി. ഉടുതുണിക്ക് മറുതുണി നഷ്ടമായവരാണ് ദുരിത ബാധിതർ. ഇന്ത്യയിലല്ലേ കേരളം എന്ന് തോന്നും കേന്ദ്ര നിലപാട് കാണുമ്പോഴെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് സഭ വിട്ടു.