തിരുവനന്തപുരം: ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റാഗിംഗ് സംബന്ധിച്ച പരാതി സ്കൂൾ അധികൃതർ നിഷേധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രവർത്തിക്കാനുള്ള എൻഒസി ഹാജരാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് ഇതുവരെ സ്കൂൾ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സിബിഎസ്ഇ സ്കൂളിന് സംസ്ഥാനത്ത് പ്രവർത്തിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി ആവശ്യമാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പ്രവേശന പരീക്ഷ, ഇന്‍റർവ്യൂ നടത്തുന്നത് ബാലാവകാശ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം സ്കൂളുകൾക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്‍റെ എൻഒസി വാങ്ങേണ്ട സ്കൂളുകൾ എല്ലാം ഉടൻ വാങ്ങണം. ഡിഇഒമാരോട് ഇക്കാര്യം പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മിഹിർ അഹമ്മദിന്‍റെ ദൗർഭാഗ്യകരമായ മരണത്തിന് ശേഷം തങ്ങളുടെ കുട്ടികൾക്കും സ്‌കൂളിൽ വച്ച് സമാനമായ റാഗിങ്ങ് നേരിടേണ്ടി വന്നിട്ടുള്ളതായി വെളിപ്പെടുത്തി നിരവധി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻഒസി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അടിയന്തരമായി സമർപ്പിക്കാൻ സ്‌കൂൾ അധികൃതരോട് നിർദേശിച്ചിട്ടുണ്ട്. കാംബ്രിഡ്ജ് ഇന്റർനാഷണൽ സിലബസ് പ്രകാരം സ്കൂൾ നടത്താനുള്ള എൻഒസി ഈ സ്‌കൂൾ ഹാജരാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.