കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് മാറ്റി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് അനന്തുവിനായി ഹാജരായത്.
അനന്തു കൃഷ്ണന്റെ പേഴ്‌സണല്‍ ഡയറിയില്‍ എല്ലാ വിവരങ്ങളും ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവും അനന്തുവിന്റെ നിയമോപദേശകയുമായ ലാലി വിന്‍സെന്റ് പ്രതികരിച്ചു. മൂവാറ്റുപുഴയിലെ കേസ് വ്യാജമാണ്. ഏഴരക്കോടിയെന്ന കണക്ക് എങ്ങനെ വന്നുവെന്നും പണം നല്‍കിയവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അനന്തു കൃഷ്ണന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
അനന്തുവിന്റെ അക്കൗണ്ടിലേക്ക് പൈസയിട്ടുവെന്ന് യാതൊരു തെളിവുമില്ലാതെ കളവായി പറഞ്ഞ ഒരു എഫ്‌ഐആര്‍ ആണ് ഇത്. പൊലീസ് എടുത്ത കേസില്‍ അനാസ്ഥകളുണ്ട്. പ്രമീളയും റെജിയും പറയുന്ന സൊസൈറ്റിയുടെ കണക്ക് നോക്കുമ്പോള്‍ അവര്‍ക്ക് ആകെ തിരിച്ചുകൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴരക്കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് അവര്‍ തന്നെ തെളിയിക്കേണ്ടി വരും. അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് വളരെ സുതാര്യവും സത്യസന്ധവുമാണ്. കിട്ടിയ പണത്തില്‍ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്ക് ഉണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.