തിരുവനന്തപുരം: റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. നിലവാരമില്ലാത്ത ഡ്രൈവിങ്ങും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണം. ഇതിന് പൊലീസ് നടപടി സ്വീകരിക്കണം. കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കാല്‍നട യാത്രക്കാരില്‍ പലരും റോഡില്‍ നടക്കുന്നത് മൊബൈല്‍ കാതില്‍ വച്ചുകൊണ്ടാണ്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യും. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചവര്‍ക്ക് എന്തിനാണ് സീബ്രാലൈന്‍ വച്ചതെന്ന് അറിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലുളള പോരില്‍ നിയമസഭ സ്തംഭിച്ചു. വാക്കൗട്ട് പ്രസംഗത്തിനിടെ സ്പീക്കര്‍ ഇടപെട്ടതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. പ്രസംഗം തന്റെ അവകാശമാണെന്ന് പറഞ്ഞ വി.ഡി സതീശന്‍ സ്പീക്കറുടെ ഇടപെടല്‍ മനപൂര്‍വം ആണെന്നും വിമര്‍ശിച്ചു. ഇരുവരും തമ്മിലുളള വാക് പോര് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഏറ്റെടുത്തതോടെയാണ് സഭ തടസപ്പെട്ടത്.