തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി വായ്പയായി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പണം വായ്പയായാണ് അനുവദിച്ചതെങ്കിലും ഇത് ഗ്രാന്‍റിന് തുല്യമാണെന്നാണ് സുരേന്ദ്രന്റെ വാദം.
അന്‍പത് വര്‍ഷത്തിന് ശേഷം തിരിച്ചടയ്ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പിണറായി വിജയന്‍ വേവലാതിപ്പെടേണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പലിശ രഹിതയായ വായ്പയാണ് നല്‍കിയിരിക്കുന്നത്. നല്‍കിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. നിലവില്‍ നല്‍കിയ തുക ഗ്രാന്റിന് തുല്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
50 വര്‍ഷത്തേക്കുള്ള പലിശ രഹിത വായ്പയാണ് നല്‍കിയത്. ഫലത്തില്‍ അത് ഗ്രാന്റ് തന്നെയാണ്. 50 വര്‍ഷം കഴിഞ്ഞിട്ട് ഇത് തിരിച്ചടയ്ക്കുന്നതിനെ പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോള്‍ നടത്തേണ്ടതില്ല. അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഇതൊക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ദേശീയ കക്ഷികള്‍ക്ക് വരും. പുനരധിവാസത്തിന്റെ പൂര്‍ണ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേന്ദ്രം ഇപ്പോള്‍ വയനാടിനെ കൈയച്ച് സഹായിച്ചിരിക്കുകയാണ്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകും. കിട്ടിയ സഹായം ഫലപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.