പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. നാല് പേരാണ് മൊഴി മാറ്റിയത്. പ്രതിയെ പേടിച്ചാണ് സാക്ഷികള്‍ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
കൊലപാതകത്തിന് ശേഷം ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ താന്‍ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി. ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും മൊഴിയില്‍ നിന്നും പിന്‍വാങ്ങി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി.
കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി ചെന്താമര മൊഴി നൽകിയ അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന മൊഴിയിലാണ് പുഷ്പ ഉറച്ചുനില്‍ക്കുന്നത്. പുഷ്പയെ കൊലപ്പെടുത്താന്‍ കഴിയാത്തതിലെ നിരാശ പ്രതി ചോദ്യം ചെയ്യലില്‍ പങ്കുവെച്ചിരുന്നു.
തന്റെ കുടുംബം തകര്‍ത്തത് പുഷ്പയാണെന്നും താന്‍ നാട്ടില്‍ വരാതിരിക്കാന്‍ നിരന്തരം പൊലീസില്‍ പരാതി കൊടുത്തതില്‍ പുഷ്പയ്ക്ക് പങ്കുണ്ടെന്നും ചെന്താമര പറഞ്ഞിരുന്നു. ജനുവരി 27നാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ ചെന്താമര അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്.