ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഡല്‍ഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖാ ഗുപ്ത. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്ത് രാജ്യതലസ്ഥാനം ഭരിക്കാനൊരുങ്ങുന്ന രേഖ ഗുപ്ത. ചടങ്ങിൽ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍, എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി ചിദാനന്ദ, ബാബ ഭാഗേശ്വര്‍ ധീരേന്ദ്ര ശാസ്ത്രി, ബാബാ രാംദേവ് തുടങ്ങിയ മതനേതാക്കളും, വ്യവസായ പ്രമുഖരും 50 ഓളം സിനിമാതാരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
എബിവിപിയുടെ തീപ്പൊരി നേതാവായിരുന്നു ഹരിയാനയിൽ ജനിച്ച രേഖ ഗുപ്ത. നേരത്തെ ദില്ലി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്റായിരുന്നു. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി പദവിയും അലങ്കരിച്ചു. 2007 ൽ ആദ്യമായി ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗൺസിലറായി. 2012 ലും 2022 ലും ജയം ആവർത്തിച്ചു. ബിജെപിയിലും മഹിള മോർച്ചയിലും വിവിധ പദവികൾ വഹിച്ചു.