ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. യുവതാരവും വൈസ്‌ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്‍ 101(129) സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഏകദിന ക്രിക്കറ്റില്‍ ഗില്ലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിന്നു.
ബംഗ്ലാദേശ് 228-10 (49.4) | ഇന്ത്യ 231-4 (46.3) എന്നിങ്ങനെയാണ് സ്കോർ . 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 36 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ശേഷമാണ് രോഹിത് ശര്‍മ്മ പുറത്തായത്. വിരാട് കൊഹ്ലി 22(38)ക്ക് ഒപ്പം ഗില്‍ ടീം സ്‌കോര്‍ 100 കടത്തി. 23ാം ഓവറില്‍ കൊഹ്ലി പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 112. ശ്രേയസ് അയ്യര്‍ 15(17), അക്‌സര്‍ പട്ടേല്‍ 8(12) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഇത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കിയിരിന്നു.
30.1 ഓവറില്‍ 144ന് നാല് എന്ന സ്‌കോറില്‍ നില്‍ക്കെ ഗില്ലിന് കൂട്ടായി കെഎല്‍ രാഹുല്‍ ക്രീസിലെത്തി. കെ എല്‍ രാഹുല്‍ 41 (47) റണ്‍സ് നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന്‍ രണ്ട് വിക്കറ്റുകളും താസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായി. 35ന് അഞ്ച് എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലേക്ക് പോയ ബംഗ്ലാദേശിനെ ആറാം വിക്കറ്റില്‍ 154 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത തൗഹിദ് ഹൃദോയ് 100(118), ജാക്കര്‍ അലി 68(114) സഖ്യം കരകയറ്റുകയായിരുന്നു.
8.5 ഓവറില്‍ 35-5 എന്ന നിലയില്‍ ജാക്കര്‍ അലി ക്രീസിലെത്തുമ്പോള്‍ അക്സര്‍ പട്ടേലിന് അത് ഹാട്രിക് നേടാനുള്ള അവസരം. എന്നാല്‍ ഒന്നാം സ്ലിപ്പില്‍ നായകന്‍ രോഹിത് ശര്‍മ്മ അനായാസ ക്യാച്ച് നിലത്തിട്ടപ്പോള്‍ അക്സര്‍ പട്ടേലിന് ഹാട്രിക് നേടാനുള്ള അവസരം നഷ്ടമായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണയ്ക്ക് മൂന്നും അക്സര്‍ പട്ടേലിന് രണ്ടും വിക്കറ്റുകള്‍ വീതം ലഭിച്ചു. ഫെബ്രുവരി 23 ഞായറാഴ്ച ദുബായില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.