കൊച്ചി: കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിനായി പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫ് പ്രതിപക്ഷത്ത് ആകുമ്പോഴും ഇതുപോലെ പിന്തുണ വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഉച്ചകോടിക്ക് എത്തിയ എല്ലാ നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. 2015 ൽ വലിയ നേട്ടങ്ങൾ കേരളം കൈവരിച്ചു. നിരവധി ട്രേഡ് യൂണിയനുകൾക്ക് മന്ത്രിയും താനും നേതൃത്വം നൽകിയിട്ടുണ്ട്. ട്രേഡ് യൂണിയനുകൾ കമ്പനികളുമായ് സഹകരിച്ചാണ് പോകുന്നത്. സമരത്തിലേക്ക് പോയിട്ടില്ലെന്നും വി ഡി സതീശൻ ഉച്ചകോടിയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സഹമന്ത്രി ജയന്ത് ചൗധരി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായ പ്രമുഖരുമടക്കം ചടങ്ങിനെത്തി.
വ്യവസായ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വ്യവസായ പുരോഗതിയുടെ ഫെസിലിറ്റേറ്ററായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അറിയിച്ചു. കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാട കുരിക്കിനെ പറ്റി ആശങ്കപ്പെടേണ്ടതില്ല. വ്യവസായങ്ങൾക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. റോഡ്, റെയിൽ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകി എന്നും മുഖ്യമന്ത്രി പറഞ്ഞു.