ആലപ്പുഴ: ഹരിപ്പാട് എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വെച്ചാണ് സുധീഷ് എന്നയാള്‍ പൊലീസിന്‍റെ പിടിയിലായത്. 7.7 ഗ്രാം എംഡിഎംഎയാണ് ഇയാള്‍ കൈവശം വെച്ചിരുന്നത്. ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഷൈജ, ഉദയൻ, എഎസ്ഐ രാജേഷ് ചന്ദ്രൻ, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ പല പ്രാവശ്യം കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു.
അതേസമയം വാടക വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് മൊത്ത വിൽപന നടത്തുന്ന സംഘത്തിലെ മൂന്ന് പേർ ചാലക്കുടി പൊലീസിന്റെ പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷാഹുല്‍ (30), മുര്‍സലിന്‍ (24), മണ്ടല്‍ (33) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുറിയില്‍ ബാഗുകളിലായി 23കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയില്‍ 50ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.