തൃശൂര്‍: ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ശശി തരൂര്‍ മറ്റൊരു കെവി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
സിപിഎമ്മിനെ പിന്തുണച്ചത് ബോധപൂര്‍വമായ കളം ആണെന്ന് കരുതുന്നില്ല. അദ്ദേഹം അഭിപ്രായം പറഞ്ഞ് കുടുക്കില്‍ വീണുപോയതാണെന്നാണ് കരുതുന്നത്. തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല. തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ. അതു തിരുത്തിയാല്‍ മതി. എ കെ ബാലന്റെ ചൂണ്ടയിലൊന്നും കൊത്തില്ല. ഭരണമുണ്ട്, സ്ഥാനമാനങ്ങളുണ്ട്, കൊടുക്കാന്‍ എന്തും അവരുടെ കയ്യിലുണ്ട്. എന്നിട്ടും ഒരു പൂച്ചപോലും പോയിട്ടില്ലല്ലോയെന്നും കെ സുധാകരന്‍ പറഞ്ഞു.
പരസ്യമായി മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയല്ല. പാര്‍ട്ടി വേദിയിലാണ് കാര്യങ്ങള്‍ പറയേണ്ടത്. ശശി തരൂരിനെ എല്ലാക്കാലത്തും പിന്തുണച്ച ആളാണ് താന്‍. ഇപ്പോഴും താന്‍ പിന്തുണയ്ക്കുന്നു. എന്നാൽ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ട്. അത് പറയാന്‍ നാലുതവണ ഫോണ്‍വിളിച്ചെങ്കിലും കിട്ടിയില്ല. അത് അദ്ദേഹത്തോട് പറയും. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോകുമെന്ന് ഒരിക്കലും കരുതുന്നില്ല. തരൂരിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് കരുത്ത് പകരുമെന്നും കെ സുധാകരന്‍ പറഞ്ഞു.