കണ്ണൂർ: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ. സർവകക്ഷി യോഗം ഉച്ചയ്ക്ക് ചേരുമെന്ന് മന്ത്രി അറിയിച്ചു. ആക്ഷൻ പ്ലാൻ ഉണ്ടാക്കും. നിരീക്ഷണ ക്യാമറ കുറവ് ഉണ്ടേൽ കൂടുതൽ സ്ഥാപിക്കും. ആറളം ഫാമിൽ വന്യ ജീവി സാന്നിധ്യം ഉണ്ട്. ജനകീയ സഹകരണം അനിവാര്യമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
സർക്കാർ, സ്വകാര്യ തോട്ടങ്ങളിലും വന്യ ജീവി ആക്രമണം ഉണ്ട്. മറ്റു മന്ത്രിമാരുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കും. ആന മതിൽ കെട്ടാൻ നടപടി നേരത്തെ തുടങ്ങി. കെ സുധാകരൻ പറഞ്ഞത് പോലെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് കരുതുന്നില്ല. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ട നഷ്ടപരിഹാരം ഇന്ന് കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും ഹർത്താൽ ആചരിക്കുകയാണ്. ആറളം ഫാമിലെ ആനമതിൽ നിർമാണം വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തണമെന്നും പതിച്ചു നൽകിയിട്ടും ഉപേക്ഷിക്കപ്പെട്ട ഭൂമിയിലെ കാട് തെളിക്കണമെന്നും നാട്ടുകാർ പറഞ്ഞു.