തമിഴ് താരം അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. സ്പെയിനിലെ വലൻസിയയിൽ നടന്ന ഹൈസ്പീഡ് റേസിംഗ് ഇവന്റായ പോർഷെ സ്പ്രിന്റ് ചലഞ്ചിനിടെയാണ് അപകടം. താരത്തിന് വലിയ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം റേസിംഗിനിടെ അജിത്ത് അപകടത്തിൽപ്പെട്ടിരുന്നു.
അജിത്തിന്റെ കാർ മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് സൂചിപ്പിക്കുന്നത്. വേഗതത്തിൽ വന്ന അജിത്തിന്റെ കാർ മറ്റൊരു കാറിൽ ഇടിച്ച് ട്രാക്കിൽ നിന്ന് തെന്നി മാറി രണ്ടു തവണ തലകീഴായി മറിയുകയായിരിന്നു.
അപകടത്തിന്റെ വിവരങ്ങൾ അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.“സ്പെയിനിലെ വലൻസിയയിൽ മത്സരങ്ങളിൽ ആദ്യ അഞ്ച് റൗണ്ട് അജിത് കുമാറിനെ സംബന്ധിച്ച് മികച്ചതായിരുന്നു. അദ്ദേഹം 14-ാം സ്ഥാനത്തെത്തി. ആറാം റൗണ്ടിലാണ് നിർഭാഗ്യം ഉണ്ടായത്. അദ്ദേഹത്തിന്റെ പിഴവിൽ അല്ല അപകടം ഉണ്ടായത് എന്നത് വ്യക്തമാണ്.
രണ്ടാം തവണയാണ് അപകടം സംഭവിക്കുന്നത്. എന്നാൽ പരിക്കില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. സ്ഥിരോത്സാഹം കൊണ്ട് അദ്ദേഹം തിരിച്ചുവരുന്നു. എല്ലാവരുടെ പ്രാർത്ഥനകൾക്കും നന്ദി. എ.കെയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ല” സുരേഷ് ചന്ദ്രയുടെ പോസ്റ്റ് പറയുന്നു. നേരത്തെ പരീശിലനത്തിനിടെ ബാരിയറിൽ ഇടിച്ച് കാർ അപകടത്തിൽപ്പെടുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ അജിത്തിനെ വാഹനത്തിൽ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറിൽ അജിത് പരിശീലനം തുടരുകയും ചെയ്തിരുന്നു.ഗുഡ് ബാഡ് അഗ്ലിയിലാണ് അജിത്തിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള. വിടാമുയർച്ചിയാണ് അജിത്തിന്റെ അവസാനം റിലീസായ ചിത്രം.