തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആർഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാൻ ആദ്യം മാതാവ് ഷെമിയെ ആക്രമിച്ചെന്നും, മാതാവ് കൊല്ലപ്പെട്ടെന്ന ധാരണയിൽ മറ്റു കൊലപാതകങ്ങൾ നടത്തിയെന്നുമാണ് പൊലീസ് നൽകുന്ന വിവരം. വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് കൊലപാതകത്തിനായി പ്രതി ചുറ്റിക വാങ്ങിയത്.
23 വയസുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത് വൈരാഗ്യം മൂലമെന്നാണ് പൊലീസ് കണ്ടെത്തൽ. ആർഭാട ജീവിതത്തിന് പണം നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം. ബന്ധുക്കളെയും പെൺസുഹൃത്തിനെയും പ്രതി അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. നെഞ്ചിന് മുകളിൽ ചുറ്റിക കൊണ്ട് അടിച്ചാണ് പ്രതി ചുള്ളാളത്തെ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പിതാവിന്റെ സഹോദരനായ ലത്തീഫിന്റെ ശരീരത്തിൽ 20ലേറെ മുറിവുകളുണ്ട്. കഴുത്തിലും തലക്ക് പിന്നിലും മുഖത്തുമായി ചുറ്റികക്ക് അടിച്ചു.
പ്രതി അഫാൻ ലഹരി ഉപയോഗിച്ചെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു. ഏത് തരം ലഹരിയെന്നു പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. സാജിദയുടെ ശരീരത്തിൽ നിന്ന് ആഭരണം നഷ്ടമായിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. സഹോദരൻ അഫ്സാൻ്റെ തലക്ക് ചുറ്റും മുറിവുകളുണ്ട്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവ്. പെൺസുഹൃത്ത് ഫർസാനയുടെ നെറ്റിയിലാണ് മുറിവ്. നെറ്റിയിലെ മുറിവ് ആഴത്തിലുള്ളതാണ്.