തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. എലിവിഷം, മുളക് പൊടി, പെപ്സി, ചുറ്റിക, സിഗരറ്റ് തുടങ്ങിയവ വാങ്ങിയ കടയിൽ അഫാനെ എത്തിച്ച് തെളിവെടുത്തു. പിതൃസഹോദരൻ്റെ ചുള്ളാളത്തെ വീട്ടിലും എത്തിച്ച് തെളിവെടുത്തു.
ലത്തീഫിനെ കൊലപ്പെടുത്തിയ ശേഷം അഫാൻ വലിച്ചെറിഞ്ഞ ലത്തീഫിന്റെ കാറിൻ്റെ താക്കോലും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തി. പ്രതി അഫാനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് താക്കോൽ ലഭിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛൻെറ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണമെന്ന് അഫാൻ പോലീസിനോട് പറഞ്ഞു.
പതിവ് പോലെ രണ്ടാംഘട്ട തെളിവെടുപ്പിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് അഫാൻ പൊലീസിനോട് എല്ലാ കാര്യങ്ങളും വിവരിച്ചത്. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.