കൊച്ചി: കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ നേരിട്ട് ഹാജരായി. ഇരുവരുടേയും കോൾ റെക്കോർഡ്സ് എപ്പോഴാണ് പരിശോധിച്ചതെന്നും പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും കോടതി ചോദിച്ചു.
കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയിൽ മറുപടി പറഞ്ഞു. കൃത്യവിലോപം പൊലീസിൽ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് അപ്പോൾ തന്നെ അന്വേഷണം ആരംഭിക്കണം. പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണ് ഉള്ളത്.
പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ചോദിച്ചു. പെൺകുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ് മറുപടി നൽകി. ഇതോടെ 15 വയസുള്ള പെൺകുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്സോ കേസ് ആയി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്, പ്രായപൂർത്തിയായ സ്ത്രീ എന്ന നിലയിലാണ് പൊലീസിന്റെ അന്വേഷണം നടന്നതെന്നും കോടതി വിമർശിച്ചു. മൊഴികളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് വീണ്ടും കേസ് പരിഗണിക്കും.