വള്ളിയൂര്‍ക്കാവില്‍ പോലീസ് ജീപ്പ് അപകടത്തില്‍ പെട്ട് വയോധികൻ മരിച്ചു. പച്ചക്കറികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരന്‍ വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ സ്വദേശി ശ്രീധരന്‍ (65)ആണ് മരിച്ചത്.
കണ്ണൂരില്‍ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയല്‍ പോലീസ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആല്‍മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്കും പ്രതിക്കും പരിക്കേറ്റു.
മോഷണക്കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് മണിയോടെയാണ് അപകടം. വള്ളിയൂര്‍ക്കാവ് അമ്പലത്തിനടുത്താണ് പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി തലകീഴായി മറിഞ്ഞത്. വഴിയോര കച്ചവടക്കാരന്‍ വാഹനത്തിനിടയില്‍ പെടുകയായിരുന്നു. പോലീസ് വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പോലീസ് ജീപ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞു. ആര്‍ഡിഒ എത്താതെ വാഹനം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, ഇന്ന് രാവിലെ എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐടിസിക്ക് മുന്നിലാണ് അപകടം സംഭവിച്ചത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.