നിരന്തരം ശല്യം ചെയ്യുന്നു എന്ന് കാണിച്ച് മുൻഭാര്യയായ ഡോ. എലിസബത്ത് ഉദയനെതിരെ പോലീസിൽ പരാതി നൽകി നടൻ ബാല. സോഷ്യൽ മീഡിയയിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്നാണ് പരാതി. യൂട്യൂബർ അജു അലക്സുമായി ചേർന്നാണ് അപവാദ പ്രചരണം. അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത കോൾ വന്നു.
പണം നൽകാത്തതിന് പിന്നാലെയാണ് അപവാദപ്രചരണം എന്നും ബാല ആരോപിക്കുന്നു പരാതിയിൽ. കൊച്ചി ഡി.സി.പി. ഓഫീസിൽ ഭാര്യ കോകിലയുടെ ഒപ്പമെത്തിയാണ് ബാല പരാതി നൽകിയത്. അതേസമയം കുറച്ചു ദിവസങ്ങളായി നടൻ ബാലയിൽ നിന്ന് നേരിട്ട ഗാർഹിക ലൈംഗിക പീഡനങ്ങൾ ആരോപിച്ച് മുൻ ഭാര്യയായ എലിസബത്ത് ഉദയൻ രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെ ബാലയുടെ നിലവിലെ ഭാര്യ കോകില എലിസബത്തിനെതിരെ സംസാരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ പക്കൽ തെളിവുണ്ട് എന്ന നിലയിലായിരുന്നു കോകിലയുടെ ആരോപണങ്ങൾ. എലിസബത്തിന്റെ സഹോദരനുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് എന്ന് അവകാശപ്പെടുന്ന ഏതാനും കടലാസുകൾ കയ്യില്പിടിച്ചു കൊണ്ടായിരുന്നു കോകിലയുടെ അവതരണം.
നേരത്തെ ബാല ആദ്യം വിവാഹം ചെയ്തിരുന്ന ഗായിക അമൃതാ സുരേഷും സമാന പരാതികൾ ഉന്നയിച്ചു കൊണ്ട് രംഗത്തു വരികയായിരുന്നു. എന്നാൽ, അപ്പോഴൊന്നും എലിസബത്ത് തന്റെ ഭാഗം വിശദീകരിക്കാനോ, കുറ്റാരോപണം നടത്താനോ മുതിർന്നില്ല. അടുത്തിടെ, മകളുടെ പേരിൽ ബാല അടയ്‌ക്കേണ്ട ഇൻഷുറൻസ് തുകയുടെ തവണ മുടങ്ങിയതായി ആരോപിച്ച് അമൃത സുരേഷ് മറ്റൊരു കേസ് നൽകിയിരുന്നു.
വിവാഹമോചന വേളയിൽ കുഞ്ഞിനായി അച്ഛനിൽ നിന്നും സ്വീകരിക്കപ്പെട്ട ഏക സാമ്പത്തിക നിക്ഷേപം അതുമാത്രമായിരുന്നു. എലിസബത്ത് മറ്റൊരു വിവാഹം ചെയ്ത കാര്യം മറച്ചുവച്ചു എന്ന് കോകില ബാലയുടെ ഫേസ്ബുക്ക് പേജിൽ ആരോപിച്ചു. എന്നാൽ, തന്റെ ആദ്യ വിവാഹം നടന്ന കാര്യം ബാലയുമായി പങ്കിട്ട ശേഷം മാത്രമാണ് വിവാഹത്തിന് തയാറായത് എന്ന് എലിസബത്ത് വിശദീകരിച്ചു.
കേവലം മൂന്നാഴ്ച മാത്രം നീണ്ടു നിന്ന ദാമ്പത്യമായിരുന്നു ഇത്. എലിസബത്തിന്റെ ആദ്യ ഭർത്താവ് ഒരു ഡോക്‌ടർ ആയിരുന്നു. ആദ്യ വിവാഹം നടന്ന വിവരം മറച്ചുവെക്കാൻ ബാല ആവശ്യപ്പെട്ടതായി എലിസബത്ത് അവകാശപ്പെട്ടു.