തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 24നാണ് യോഗം. ലഹരിവിരുദ്ധ കാമ്പയിനും തുടര്‍നടപടിയും ചര്‍ച്ചയാകും. ക്യാമ്പസുകളില്‍ നിന്നടക്കം ലഹരി പിടികൂടുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
എക്‌സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്‌സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും പങ്കെടുക്കും. ഇതുവരെ സ്വീകരിച്ച നടപടികളും ഇനിയങ്ങോട്ടുള്ള പദ്ധതികളും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഗവര്‍ണറും ലഹരി വ്യാപനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തേടിയിരുന്നു.
എക്‌സൈസിനും പൊലീസിനുമടക്കം കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ലഹരി വ്യാപനത്തിന് തടയിടാനാണ് നീക്കം. അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനും തീരുമാനമുണ്ട്. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കാനൊരുങ്ങുന്നത്. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റ ബേസ് തയ്യാറാക്കും.