കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് നൽകുന്നതിന് ഏജന്റിനെ നിയമിക്കുന്നു. ദക്ഷിണ റെയിൽവേ ഇതിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു. പത്താം ക്ലാസ്സാണ് യോഗ്യത. റെയിൽവേയുടെ കണക്കിൽ ചുരുങ്ങിയ വരുമാനമുള്ള കളനാട് ഹാൾട്ട് റെയിൽവേ സ്റ്റേഷനിലേക്കാണ് നിയമനം.
കൊവിഡ് കാലത്ത് കളനാട് ഹാൾട്ട് സ്റ്റേഷനിലെ ട്രെയിൻ സ്റ്റോപ്പ് എടുത്തുകളഞ്ഞിരുന്നു. ഇപ്പോൾ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ട്രെയിൻ ഹാൾട്ടിൽ നിർത്തുന്നത്. ഏജന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഞ്ചുവർഷമാണ് തുടരാനാവുക. അപേക്ഷിക്കുന്ന വ്യക്തിക്ക് കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം. കൂടാതെ പത്താം ക്ലാസ് പാസായിരിക്കണം എന്നും നിർബന്ധമുണ്ട്. റെയിൽവേ സ്റ്റേഷന്റെ പേരും ടിക്കറ്റിന്റെ വിലയും വ്യക്തമായി വായിച്ച് അറിയാൻ കഴിയുന്ന തരത്തിലുള്ള ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം അപേക്ഷകന് ഉണ്ടാകണം.
അപേക്ഷിക്കുന്ന വ്യക്തി പ്രദേശത്തെ സ്ഥിരതാമസക്കാരനായിരിക്കണം. അപേക്ഷയോടൊപ്പം ഇത് തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ടിക്കറ്റ് ഏജന്റ് കളനാട് സ്റ്റേഷനിൽ നിർത്തുന്ന എല്ലാ ട്രെയിനുകളുടെയും സമയത്തും സ്റ്റേഷനിൽ ഹാജരായിരിക്കണം. യാത്രക്കാർക്ക് ആവശ്യമായ ടിക്കറ്റുകൾ നൽകുകയും അതിന്റെ കൃത്യമായ കണക്കുകൾ ദിവസവും സൂക്ഷിക്കുകയും ചെയ്യേണ്ടത് ഏജന്റിന്റെ പ്രധാന ചുമതലയാണ്.
ഇതുകൂടാതെ യാതൊരുവിധ പ്രതിഫലവും വാങ്ങാതെ സ്റ്റേഷൻ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും ഏജന്റിന്റെ ഉത്തരവാദിത്വത്തിൽപ്പെടുന്നു. ഏജന്റ് തനിക്ക് ലഭിച്ച കമ്മിഷൻ കഴിച്ചുള്ള ബാക്കി തുക നൽകി അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനിൽ നിന്നും ആവശ്യമായ ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങേണ്ടതാണ്.