കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴു തവണ കഞ്ചാവ് എത്തിച്ചിരുന്നതായി അറസ്റ്റിലായ മുഖ്യപ്രതി അനുരാജ്. ആറുമാസം മുമ്പാണ് കഞ്ചാവ് ഇടപാട് തുടങ്ങിയത്. ഹോസ്റ്റലില്‍ ലഹരി ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നതും അനുരാജാണ്. ഇയാള്‍ പലരില്‍ നിന്നും പണം സമാഹരിച്ചിരുന്നെന്നും വിവരം.
ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കുന്നതിനായി ഗൂഗിള്‍പേ വഴി 16,000 രൂപ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് നല്‍കിയിരുന്നതായും അനുരാജ് പൊലീസിന് മൊഴി നല്‍കി. കളമശേരി പോളി ടെക്‌നിക്കിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് മുഖ്യപ്രതിയായ അനുരാജ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്.
കഞ്ചാവിനായി ഗൂഗിള്‍പേ കൂടാതെ, നേരിട്ടും പണം നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നാലു കവറുകളിലായി 3.5 കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ എത്തിച്ചത്. ഇതില്‍ രണ്ടുകിലോ ആണ് റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്തത്. ശേഷിച്ച 1.5 കിലോ കഞ്ചാവ് എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് തൃക്കാക്കര എസിപി പി വി ബേബി പറഞ്ഞു. പുറയാര്‍ സ്വദേശികളായ പൂര്‍വ വിദ്യാര്‍ത്ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നത്.