തിരുവനന്തപുരം: വഖഫ് ബിൽ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. ഈദ് ദിന സന്ദേശത്തിലാണ് പരാമർശം. ലഹരിയും അക്രമവും വർദ്ധിച്ചുവരികയാണെന്നും ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഇസ്ലാം മത വിശ്വാസികൾ സഹകരിക്കണമെന്നും പാളയം ഇമാം പറഞ്ഞു.
ലഹരിയും അക്രമവും വർദ്ധിച്ചുവരികയാണ്. ഭരണകൂടം ശക്തമായ ക്യാംപെയ്നുമായി രംഗത്തെത്തിയിട്ടുണ്ട്. അവർക്കൊപ്പം ഇസ്ലാം വിശ്വാസികൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പാളയം മുസ്‌ലിം ജമാ അത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെയും പാളയം ഇമാം പരാമർശിച്ചു. കുട്ടികൾ വഴിതെറ്റിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയന്ത്രിക്കണം. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി അല്ല വഖഫ് ചെയ്യുന്നത്. വഖഫുകൾ അള്ളാഹുവിൻ്റെ ധനം ആണ്. ദാനം ചെയ്ത വസ്തുക്കളാണ് മസ്ജിദുകളും യത്തീംഖാനകളും എല്ലാം. അത് അങ്ങേയറ്റം കൃത്യതയോടെ കൈകാര്യം ചെയ്യാനാണ് വഖഫ് നിയമം ഉള്ളതെന്ന് പാളയം ഇമാം പറഞ്ഞു.