ബാങ്കോക്ക്: മ്യാൻമർ, ബാങ്കോക്ക് ഭൂചലനത്തിൽ മരണം 1700 ആയി. ദുരന്തം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായും ഭരണകൂടം അറിയിച്ചു.
ആശയവിനിമയ സംവിധാനങ്ങൾ നിലച്ചതോടെ, ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം രക്ഷാപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂവെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. കൂടുതൽപ്പേരും കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്മറിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്ന് റിപ്പോർട്ട് പുറത്ത് വന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. അയൽരാജ്യമായ തായ്‌ലൻഡിൽ ഭൂകമ്പത്തിൽ 10 പേർ മരിച്ചു. ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങൾ മ്യാൻമറിന് സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടന മെഡിക്കൽ വസ്തുക്കളെത്തിച്ചു. ലോകരാജ്യങ്ങളുടെ സഹായവും മ്യാൻമറിലേക്ക് എത്തുന്നുണ്ട്.