തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഇത്തവണ നോമ്പ് 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ശവ്വാൽ മാസപ്പിറ കണ്ടതോടെ പള്ളികളിൽനിന്ന് തക്ബീർ ധ്വനികൾ ഉയർന്നു. പെരുന്നാൾ നമസ്കാരത്തിന് മുമ്പ് ഫിത്തർ സക്കാത്ത് വിതരണവും പൂർത്തിയാക്കി. കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇത്തവണ 29 ദിവസത്തെ റംസാൻ വ്രതം വിശ്വാസികൾ പൂർത്തിയാക്കിയത്. ഒന്നിച്ചുകൂടി ബന്ധങ്ങൾ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ആഘോഷിക്കുകയാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈദ്ഗാഹുകൾ നടന്നു.
ലഹരി വിരുദ്ധ സന്ദേശമുയർത്തിയാണ് ഈദ്ഗാഹുകൾ സംഘടിപ്പിച്ചത്. അക്രമവും ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ സമൂഹം ലഹരി മുക്തമാവുക എന്നുള്ളതാണ് ഇത്തവണ മതപണ്ഡിതർ ആഹ്വാനം ചെയ്തിട്ടുള്ള പെരുന്നാൾ സന്ദേശം. ലഹരിവിരുദ്ധ പ്രചാരണങ്ങളെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്ന് പാളയം ഇമാം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായും സഹകരിക്കരുത്. ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ വിശ്വാസി സമൂഹം മുൻപന്തിയിൽ നിൽക്കണമെന്നും പാളയം ഇമാം വ്യക്തമാക്കി.