ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്‍റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നില്ല. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആർ നാസർ സിഐടിയു നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്.
ജനപ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ട് വരിക എന്ന നയത്തിന്‍റെ ഭാഗമായാണ് കായംകുളം എംഎൽഎ യു. പ്രതിഭയെയും മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിലൂടെ യുവ പട്ടികജാതി സാന്നിധ്യം കൂടി ഉറപ്പ് വരുത്തി. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്.