ന്യൂഡൽഹി: വഖഫ് നിയമഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. വഖഫ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാർലമെന്ററി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി ചർച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പലയിടത്തുനിന്നും നിർദേശങ്ങൾ സ്വീകരിച്ചു. വിമർശനങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകാൻ തയാറാണ്. നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് കിരൺ റിജിജു ആവശ്യപ്പെട്ടു. മുൻപും വഖഫ് ബിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതിനെ നിയമവിരുദ്ധം എന്ന് ആരും പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും.
പ്രതിപക്ഷ അംഗങ്ങൾ ദയവുചെയ്ത് ശ്രദ്ധിച്ചു കേൾക്കണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരങ്ങൾ നൽകിയെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യമുണ്ടായി.
യുപിഎ സർക്കാർ പലതും വഖഫ് ബോർഡിന് നൽകിയെന്നും ബില്ല് അവതരണവേളയിൽ കേന്ദ്രമന്ത്രി വിമർശിച്ചു. പാർലമെൻറ് വളപ്പും വിമാനത്താവളവും വരെ വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ബഹളം വച്ചത് കൊണ്ട് കാര്യമില്ലെന്ന് കിരൺ റിജിജു പ്രതിപക്ഷത്തോട് പറഞ്ഞു.