നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി കഞ്ചാവുമായി പിടിയിലായ യുവതി. ആലപ്പുഴയിൽ മാരകലഹരിയായ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ളീന സുൽത്താന എന്ന യുവതിയാണ് നടന്മാർക്കും ലഹരി നൽകിയെന്ന് നിർണായ മൊഴി എക്‌സൈസിനോട് വെളിപ്പെടുത്തിയത്.
ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റൽ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ യുവതി വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. ചെന്നൈ സ്വദേശിനിയായ തസ്ളീന സുൽത്താന ആലപ്പുഴയിൽ വിതരണക്കാർക്ക് നൽകാൻ കഞ്ചാവുമായെത്തിയപ്പോഴാണ് പിടിയിലായത്.
ഇവരിൽ നിന്ന് രണ്ട് കോടിരൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചത്. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നർകോട്ടിക്‌സ് സി ഐ മഹേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ക്രിസ്‌റ്റീന എന്നും വിളിപ്പേരുള്ള തസ്ളീന തായ്‌ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വരുത്തിയത്. എംഡിഎംഎയെക്കാൾ ലഹരിയേറിയതാണ് ഹൈബ്രിഡ് കഞ്ചാവ്.
മുൻപ് പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീന. ഇവർ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്. ആലപ്പുഴയിൽ മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന നടത്തുന്നതിനാണ് എത്തിയത്.