മലപ്പുറം: വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറത്തിനെതിരായ പ്രസ്താവനയിൽ പ്രതികരിച്ച് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം പി. പ്രസ്താവന ശ്രീനാരായണഗുരുവിൻ്റെ ആത്മാവ് പൊറുക്കില്ലെന്നും നവോഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ ഇടതുപക്ഷ നേതാക്കൾ പ്രതികരിക്കുന്നില്ല. അവർ ഒളിച്ചു കളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലാഭം ആകും അവരുടെ താല്പര്യം. മുനമ്പം വിഷയത്തിൽ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ ആണ് ബിജെപി ശ്രമം. വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ബിജെപി ആത്മർത്ഥമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ഭേദഗതി ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യം. ബില്ലിനെതിരെ ശക്തമായ നിലപാട് നേരത്തെ എടുത്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമം നടപ്പിലാക്കിയാൽ വഖഫ് സ്വത്തുക്കൾ ബിജെപി സർക്കാരിന് ലഭിക്കുമെന്നും വഖഫ് ബോർഡ് നോക്കുകുത്തിയാകുമെന്നും എം പി അഭിപ്രായപ്പെട്ടു.
അതേസമയം, മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസിലാവുമെന്നും കെ രാജൻ പറഞ്ഞു. പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാർ നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.