നല്ല മഴപെയ്തു തോർന്ന വൈകുന്നേരം. ഒരു ഗ്രാമത്തിലെ കവലയിലെ വഴിയമ്പലത്തിൽ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്ന മനുഷ്യർ. അവർക്കിടയിലേക്ക് വീശുന്ന തണുത്ത കാറ്റ്. ഒഴുകിയെത്തുന്ന സന്ധ്യാനാമം. കൂടണയാൻ ഒരുങ്ങുന്ന വയൽക്കിളികൾ. ഏതെങ്കിലും ഒരു സിനിമയിലെ സീനാണെന്ന് വിചാരിച്ചെങ്കിൽ തെറ്റിപ്പോയി. തിരുവനന്തപുരം വെള്ളായണിയിലെ ഇന്നും കാണാവുന്ന ഒരു ഗ്രാമീണക്കാഴ്ച ആണിത്.
തിരുവനന്തപുരം വെള്ളായണിയിലെ മേജർ ഭദ്രകാളി ദേവി ക്ഷേത്രത്തിന് സമീപമുള്ള വഴിയമ്പലം ആണ് ഗ്രാമീണ കാഴ്ചയുടെ പുത്തൻ ഭാവങ്ങൾ പകർന്നു നൽകുന്നത്. മനോഹരമായ ഒരു സിനിമയിലെ ദൃശ്യങ്ങൾ എന്ന് തോന്നിപ്പിക്കുന്ന അത്രയും പ്രകൃതി മനോഹരമാണ് ഈ സ്ഥലം. ചുറ്റും വയലുകൾ നിറഞ്ഞ ഗ്രാമീണ പാത. അവിടെ ഓലമേഞ്ഞ മേൽക്കൂരയാൽ നിർമ്മിതമായ വഴിയമ്പലം. ഇരിക്കാൻ തടിയിൽ തീർത്ത നിലം. പിന്നെ നമ്മളെ എങ്ങോ കണ്ടു മറന്ന ചലച്ചിത്രങ്ങളിലെ കാരണവർമാരും, വികൃതി പയ്യന്മാരെ ഒക്കെ ഇവിടത്തെ നിത്യസന്ദർശകരായി മാറുന്ന കാഴ്ച.
അമ്പലത്തിലെ ആൽമരത്തിൽ നിന്ന് വീശുന്ന കാറ്റും സന്ധ്യാനാമവും കൂടിയാകുമ്പോൾ അത് സമ്മാനിക്കുന്നത് വല്ലാത്തൊരു മനോഹര അന്തരീക്ഷമാണ്. വെള്ളായണി ജംഗ്ഷനിൽ നിന്ന് കൃത്യം ഒന്നര കിലോമീറ്റർ പടിഞ്ഞാറേയ്ക്ക് സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇപ്പോഴും മനോഹരമായി സംരക്ഷിക്കപ്പെടുന്ന വഴിയമ്പലത്തിൽ അല്പനേരം ഇരിക്കാം. വെള്ളായണിയിലെ ഗ്രാമീണ കാഴ്ചകളിലേക്ക് മടങ്ങാം.