2022ൽ ഇന്ത്യൻ സിനിമയിൽ പുറത്തിറങ്ങിയ അത്ഭുതമായിരുന്നു കാന്താര. സിനിമാറ്റിക് വണ്ടർ എന്നായിരുന്നു നിരൂപകരടക്കം സിനിമയെ വിശേഷിപ്പിച്ചത്. സിനിമയോടൊപ്പം തന്നെ ഏവരെയും വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ഋഷഭ് ഷെട്ടിയുടേത്. അവസാന 10-15 മിനിറ്റ് രൗദ്രത്തിന്റെയും ശാന്തത്തിന്റെയും രണ്ട് തലങ്ങളിൽ ഋഷഭിന്റെ കഥാപാത്രം നടത്തുന്ന ഒരു പരമമായ പരകായപകർന്നാട്ടമുണ്ട്. തിയേറ്ററിലെ സ്‌ക്രീനിൽ നിന്നും ഹാളിലേക്ക് ഇറങ്ങിവരുമോ ഇയാൾ എന്നുതോന്നുന്നത്ര ഗംഭീരം.
ചിത്രം എഴുതി സംവിധാനം ചെയ്‌തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെയാണ് മുഖ്യവേഷത്തിൽ. മൂന്ന് മേഖലയിലും അസാമാന്യമായ മികവ് പ്രകടിപ്പിച്ച ഋഷഭ്, കമ്പാള എന്ന പോത്തോട്ടത്തിൽ ഏതൊരു എക്സ്പീരിയൻസ്ഡ് പോരാളിയെയും വെല്ലുന്നരീതിയിലായിരുന്നു ഋഷഭിന്റെ സ്ക്രീനിലെ പകർന്നാട്ടം. ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കൽപിക്കാൻ ആകാത്തവിധം മനോഹരമാക്കി. കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ദേശീയ പുരസ്കാരമായി ഋഷഭിന്റെ കൈകളിലെത്തുന്നത്.
37 വർഷങ്ങൾക്കുശേഷമാണ് ഒരു കന്നഡ നടന് ദേശീയ പുരസ്കാരം ലഭിക്കുന്നത്. 1987 ലാണ് നടൻ കമൽഹാസന്റെ സഹോദരൻ ചാരു ഹാസൻ ‘തബരണ കേറ്റ്’ എന്ന കന്നഡ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് നേടിയത്.
കെജിഎഫിന് ശേഷം കന്നഡ സിനിമയെ പുതിയ തലങ്ങളിലേക്ക് കൊണ്ടുവന്ന സിനിമയായിരുന്നു കാന്താര. 16 കോടി മുതൽമുടക്കിലെടുത്ത ചിത്രം 400 കോടിയിലേറെയാണ് രാജ്യത്താകെ നിന്ന് കളക്ട് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് റിലീസ് ചെയ്ത മലയാളം മൊഴിമാറ്റ പതിപ്പ് കേരളത്തിലും മെഗാഹിറ്റായി. പ്രേക്ഷകരെ മാത്രമല്ല, രാജ്യത്തെ പ്രമുഖ താരങ്ങളെ ഒന്നാകെ ഞെട്ടിക്കുന്ന അസാധ്യ പ്രകടനമായിരുന്നു ഋഷഭിന്റേത്. കിറിക് പാർട്ടിക്കും റിക്കിക്കും ശേഷം സംവിധാനത്തിലും അദ്ദേഹത്തിന് മറ്റൊരു പൊൻതൂവലായിരുന്നു ഈ ചിത്രം.
മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയാണ് സിനിമ ഒരുക്കിയത്. പ്രകൃതിയിൽ ദൈവികത ദർശിക്കുന്ന അതിവിശിഷ്ടമായ പ്രാദേശികമായ ഒരു സംസ്കാരത്തെ പാൻ ഇന്ത്യൻ തലത്തിൽ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു കാന്താര. ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ മാസ്റ്റർപീസായിരുന്നു ചിത്രം.
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ കേരാഡി ഗ്രാമത്തിലാണ് ഷെട്ടിയുടെ ജനനം. പ്രശാന്ത് ഷെട്ടി എന്നായിരുന്നു ഔദ്യോഗിക നാമം. പിന്നീട് ഋഷഭ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. സിനിമയായിരുന്നു പണ്ടുമുതലേ ലക്ഷ്യം. അതിനു വേണ്ടി തിരഞ്ഞെടുത്തതാകട്ടെ യാക്ഷഗാന നാടകങ്ങളും. ഇതിനിടെ ബാം പൂരിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തില്‍ ഡിപ്ലോമ നേടി. കന്നഡ സിനിമകളില്‍ ക്ലാപ്പടിച്ചുകൊണ്ടായിരുന്നു തുടക്കം. പല ചിത്രങ്ങളിൽ സഹസംവിധായകനായി. രക്ഷിത്ത് ഷെട്ടിയുമായി പരിചയപ്പെട്ടതാണ് ഋഷഭിന്റെ സിനിമാ കരിയർ മാറ്റിമറിച്ചത്.
2016 ല്‍ രക്ഷിത്ത് ഷെട്ടിയെ നായകനാക്കി ഋഷഭ് ആദ്യ സംവിധാന സംരംഭം യാഥാര്‍ത്ഥ്യമാക്കി. സിനിമയുടെ പേര് റിക്കി. ബോക്സോഫീസിൽ ആവറേജിൽ ഒതുങ്ങി. പിന്നാലെ കിര്‍ക്ക് പാര്‍ട്ടി എന്ന പടം സംവിധാനം ചെയ്തു. അത് വന്‍ഹിറ്റായതോടെ ഷെട്ടിയുടെ ജീവിതം മാറിമറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം ചെയ്തത് ചെറിയ ബജറ്റില്‍ ഒരുക്കിയ സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലെ, കാസർഗോഡ് എന്ന പടത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുളള ദേശീയ പുരസ്‌കാരം ലഭിച്ചു. ബെൽബോട്ടം ആയിരുന്നു നായകന്‍ എന്ന നിലയില്‍ ഷെട്ടിയുടെ ആദ്യ സിനിമ. കന്നഡയിലെ പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ കാന്താര സിനിമയെ സാധ്യത തിരിച്ചറിഞ്ഞതോടെ കന്നഡയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അത്ഭുതം ജനിക്കുകയായിരുന്നു.