കൃഷിയെ ആശ്രയിച്ച് തനത് ഗ്രാമീണ ശൈലിയിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരും ഉൾക്കൊള്ളുന്ന ഒരു നാട്. ജില്ലയുടെ തെക്കേയറ്റത്ത് നെയ്യാറ്റിൻകരയ്ക്ക് സമീപം ചെങ്കൽ മഹാദേവ ക്ഷേത്രത്തിനൊക്കെ അടുത്തായി സ്ഥിതിചെയ്യുന്ന കീഴമ്മാകം എന്ന ഗ്രാമമാണ് കുട്ടനാടിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളത്.
തലസ്ഥാനത്തെ ഏറ്റവും വലിയ നെൽപാടം ജില്ലയിലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലാണ്. സഞ്ചാരികൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട ഒരിടം. അക്ഷരാർത്ഥത്തിൽ ഒരു ചെറു കുട്ടനാട് തന്നെയാണ് കീഴമ്മാകം. വീഡിയോ ചിത്രീകരണങ്ങൾക്കും വിവാഹ ഫോട്ടോഷൂട്ടുകൾക്കുമായി നിരവധി പേരാണ് ഇവിടത്തെ നെൽപ്പാടങ്ങളിൽ എത്തുന്നത്. യഥാർത്ഥ ഗ്രാമീണ തനിമയാൽ അതിവിശാലവും മനോഹരവുമാണ് ഇവിടം. ഇൻസ്റ്റഗ്രാമിൽ അടക്കം ഇവിടെ നിന്നും യുവാക്കൾ പകർത്തുന്ന ചിത്രം ഏറെ ശ്രദ്ധ ചെലുത്തുന്നു.
പലരും നെൽകൃഷി ഉപേക്ഷിച്ച മറ്റു കൃഷികളിലേക്കും നെൽപ്പാടങ്ങൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്യുമ്പോഴാണ് നെൽകൃഷിയെ മുറുകെപ്പിടിക്കുന്ന ഈ ഗ്രാമത്തിൻ്റെ പ്രസക്തി നാം ഓർത്തു പോകുന്നത്. പാടശേഖരസമിതികളുടെ പിന്തുണയോടെയാണ് ഇവിടെ കൃഷി നടക്കുന്നത്. രാവിലെ 7 മണി മുതൽ തന്നെ വയലുകൾ സജീവമാകും. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പണിക്കായി ഇവിടെയെത്തും. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും മാറ്റങ്ങളും ഇല്ലെങ്കിൽ നെൽകൃഷി ചതിക്കില്ല എന്നാണ് ഇവിടത്തെ കർഷകർ പറയുന്നത്.
വിളഞ്ഞുനിൽക്കുന്ന ഈ നെൽപ്പാടങ്ങളിലേക്ക് രാവിലെയും വൈകുന്നേരവും ആണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ദേശീയപാതയ്ക്ക് തൊട്ടടുത്തുള്ള പ്രദേശം കൂടിയായതിനാൽ മറ്റു യാത്രകൾക്ക് പോകുന്നവരും ഇവിടത്തെ മനോഹരമായ ദൃശ്യങ്ങൾ കണ്ട് ഈ സ്ഥലം സന്ദർശിക്കുന്നതാണ് പതിവ്.
ശ്രീ മഹാദേവനും ശ്രീ പാർവ്വതിയും ശ്രീ ഗണപതിയും ഒന്നിച്ച് ഒരേ പീഠത്തിൽ കുടികൊള്ളുന്ന അത്യപൂർവ്വക്ഷേത്രമാണ് കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം. ആയതിനാൽ തന്നെ, ഇങ്ങോട്ടേക്കുളള തിരക്കും ഉയരുന്നു. നെൽപ്പാടം കാണാനെത്തുന്ന കാഴ്ചക്കാർക്കും കൗതുകമേറുന്നു. ജില്ലയിൽ പാരമ്പര്യം നിലനിർത്തി കൃഷി നടത്തി വരുന്ന മറ്റൊരു നെൽപാടം വേറെയില്ല. 55 ഏക്കർ സ്ഥലത്തെ വിശാലമായ നെൽക്കൃഷി കാഴ്ചകളാണ് ഇവിടത്തെ പ്രധാന ആകർഷണം.